കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വ്യാജരേഖാ വിവാദത്തിൽ രണ്ട് എംഎൽഎമാർക്ക് സസ്പെൻഷൻ. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയത്. പാർട്ടിയിലെ വൻ ക്രമക്കേട് ഇവർ പരസ്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്റെ ഈ അച്ചടക്ക നടപടി.
സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി സോവൻദേബ് ഛത്തോപാധ്യായയെ പിന്തുണച്ചുകൊണ്ട് 70 തൃണമൂൽ എംഎൽഎമാർ ഒപ്പിട്ട ഒരു പ്രമേയത്തിന്റെ പകർപ്പ് പാർട്ടി ഔദ്യോഗികമായി സമർപ്പിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു പ്രമേയം പാർട്ടിയിൽ നടന്നിട്ടില്ലെന്നും കത്തിലുള്ള തങ്ങളുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചതാണെന്നും ആരോപിച്ച് സന്ദീപൻ സാഹയും റിതബ്രത ബാനർജിയും രംഗത്തെത്തിയതോടെയാണ് നാടകീയ നീക്കങ്ങളുടെ തുടക്കം. മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ വാർത്താസമ്മേളനത്തിലാണ് തൃണമൂലിനെ ഞെട്ടിച്ച ഈ വ്യാജ ഒപ്പ് വിവരങ്ങൾ പുറത്തുവിട്ടത്.
സമർപ്പിക്കപ്പെട്ട കത്തിലെ 14 ഒപ്പുകൾ ബ്ലോക്ക് ലെറ്ററുകളിലാണ് എഴുതിയിരിക്കുന്നത്. തങ്ങൾ ഇങ്ങനെയൊരു പ്രമേയത്തിൽ ഒപ്പിട്ടിട്ടേയില്ലെന്ന് മൂന്ന് എംഎൽഎമാർ ഇതിനകം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് പൂർണമായും വ്യാജമാണെന്ന പരാതി ഉയർന്നതോടെ സ്പീക്കറുടെ സെക്രട്ടറി ഹെയർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം സിഐഡിക്ക് കൈമാറുകയും ചെയ്തു. സിഐഡി സ്വതന്ത്രമായാണ് കേസ് അന്വേഷിക്കുന്നതെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
എന്നാൽ സ്വന്തം പാർട്ടി താൽപര്യങ്ങളെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് എംഎൽഎമാർക്കെതിരെ നടപടിയെടുത്തതെന്നാണ് തൃണമൂലിന്റെ വാദം. വ്യാജരേഖാ കേസ് സിഐഡിക്ക് മുന്നിലെത്തിയതോടെ വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ വിസ്ഫോടനങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്.